പ്രവാസികൾക്ക് വൻ തിരിച്ചടി; കുവൈത്തിൽ വ്യവസായ, വാണിജ്യ മന്ത്രാലയത്തിന്റെ ഒഴിവുകളിലേക്ക് ഇനി മുതൽ പ്രവാസികളെ നിയമിക്കില്ലെന്ന് മന്ത്രി ഖലീഫ അൽ അജീൽ വ്യക്തമാക്കി. സർക്കാർ ജോലികളിൽ പ്രവാസി ജീവനക്കാരുടെ എണ്ണം കുറക്കുക എന്ന ലക്ഷ്യമിട്ടുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പ്രവാസികളുടെ നിയമനം നിർത്തലാക്കിയത്. മന്ത്രാലയത്തിന് കീഴിലെ എല്ലാ വകുപ്പുകൾക്കും പുതിയ തീരുമാനം ബാധകമാണ്. എന്നാൽ പ്രവാസികളിൽ സ്വദേശി വനിതകളുടെ മക്കളായിട്ടുള്ളവരെ ഈ ചട്ടം ബാധിക്കില്ല. രാജ്യത്തിന്റെ പൊതു മേഖലയിൽ കൂടുതൽ സ്വദേശികളെ നിയമിക്കാനാണ് സർക്കാർ തീരുമാനം. നിലവിലെ കണക്ക് പ്രകാരം കുവൈത്തിലെ സർക്കാർ മേഖലയിൽ നിലവിൽ 1,20,000 പ്രവാസികളാണ് ജോലി ചെയ്യുന്നത്. മന്ത്രാലയങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയയിടങ്ങളുൾപ്പെടെ പൊതു മേഖലയിൽ മൊത്തത്തിൽ 23 ശതമാനം ജീവനക്കാരും പ്രവാസികളാണ്, ഇവരിൽ 55 ശതമാനം പേരും ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലാണ് ജോലി ചെയ്യുന്നത്. ഇവർക്ക് പകരമായി സ്വദേശികളെ നിയമിക്കുക അത്ര എളുപ്പമല്ല. ഈ വർഷം മാർച്ച് 31 കഴിഞ്ഞാൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ തൊഴിൽ കരാർ പുതുക്കില്ലെന്നാണ് സിവിൽ സർവീസ് കമ്മീഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളികൾ ഉൾപ്പെടെ ആയിരകണക്കിന് പ്രവാസികളെയാണ് ഈ പുതിയ തീരുമാനം ബാധിക്കുന്നത്.