സൗദിയിൽ റോഡുകളിലും പൊതു ഇടങ്ങളിലും ഭിക്ഷാടനം നടത്താൻ കുട്ടികളെ ചൂഷണം ചെയ്ത 14 പേരെ റിയാദിൽ പിടികൂടി. ഭിക്ഷാടകരെ പിടികൂടുന്നതിനായുള്ള പതിവ് സുരക്ഷാ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായ 14 പേരും യമനി പൗരത്വമുള്ളവരാണ്. ഇവർ യമനികളായ 27 കുട്ടികളെയാണ് ഭിക്ഷാടനത്തിനായി ഉപയോഗിച്ചത്. റിയാദ് പോലീസും മനുഷ്യക്കടത്ത് പോലുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ജനറൽ ഡിപ്പാർട്ട്മെന്റും സംയുക്തമായാണ് പരിശോധന നടത്തിയത്. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ചൂഷണത്തിന് വിധേയരായ കുട്ടികൾക്ക് ആവശ്യമായ സേവനങ്ങൾ ഉറപ്പാക്കുന്നതിനായി അധികാരികളോട് ബന്ധപ്പെട്ടിട്ടുണ്ടെന്ന് റിയാദ് പോലീസ് വ്യക്തമാക്കി.