പുകയില ഉൽപന്നങ്ങളുടെ വിൽപനയ്ക്ക് നിയന്ത്രണമേർപ്പെടുത്തുമെന്ന് സൗദി. പലചരക്ക് കടകൾ, സെൻട്രൽ മാർക്കറ്റുകൾ തുടങ്ങിയയിടങ്ങളിൽ പുകയില ഉൽപന്നങ്ങൾ വിൽക്കുന്നത് നിരോധിക്കാൻ സൗദി മുനിസിപ്പാലിറ്റി ആൻഡ് ഹൗസിങ് മന്ത്രാലയം നിർദേശം നൽകി. നിയമം അനുസരിച്ച് പുകയില ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്ക് കാണാൻ കഴിയാത്ത രീതിയിൽ അടച്ച അറകളിൽ സൂക്ഷിക്കണം. 18 വയസ്സിന് താഴെയുള്ളവർക്ക് പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. വിൽപനക്കാർ ഉപഭോക്താക്കളുടെ പ്രായം ഉറപ്പുവരുത്തണം. പുകയില ഉൽപന്നങ്ങളുടെ പരസ്യം ചെയ്യാനോ പ്രചരിപ്പിക്കാനോ പാടില്ല. കൂടാതെ സ്ഥാപനങ്ങളിൽ ജീവനക്കാരും ഉപഭോക്താക്കളും പുകവലിക്കാൻ പാടില്ല. പുകവലിയുടെ ദോഷങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ബോർഡ് സ്ഥാപിക്കണം. 16 വയസ്സിന് താഴെയുള്ള ആവർക്ക് എനർജി ഡ്രിങ്കുകൾ വിൽക്കരുത്. ഹോം ഡെലിവറി നടത്തുന്നവർക്ക് ഇതിനായുള്ള അനുമതി ഉണ്ടായിരിക്കണം. ജീവനക്കാർക്ക് പകർച്ചവ്യാധികൾ ഉണ്ടാകരുത്. രോഗലക്ഷണങ്ങൾ കണ്ടാൽ ജീവനക്കാരെ ജോലിയിൽ നിന്ന് മാറ്റണമെന്നും അധികൃതർ നിർദ്ദേശിച്ചു.