സൗദിയിൽ മയക്ക് മരുന്ന് കടത്തിയതിന് അറസ്റ്റിലായ മൂന്ന് വിദേശികളുടെ വധ ശിക്ഷ നടപ്പാക്കിയതായി റിപ്പോർട്ട്. മയക്ക് മരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമത്തിനിടെയാണ് ഒരു ഇന്ത്യക്കാരനും രണ്ട് പാകിസ്ഥാൻ സ്വദേശിയും പിടിയിലായത്. അന്വേഷണം നടത്തി കുറ്റം സ്ഥിരീകരിച്ചതിന് ശേഷമായിരുന്നു വിധി. റിയാദിൽ വെച്ചായിരുന്നു വധ ശിക്ഷ നടപ്പാക്കിയത്. ഇന്ത്യൻ സ്വദേശി അംഫെറ്റാമിൻ കടത്താനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. പാകിസ്താനി സ്വദേശികളായ രണ്ട് പേർ പിടിയിലാവുന്നത് മെത്താംഫെറ്റമിൻ മയക്ക് മരുന്ന് ഇടപാടിലാണ്. ലഹരിക്കേസുകളിൽ വിട്ടു വീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്തെ ലഹരി മുക്തമാക്കുക, യുവ തലമുറയെ ദിശാ ബോധമുള്ളവരാക്കുക, പൗരന്മാരുടെയും, വിദേശികളുടെയും സുരക്ഷ ഉറപ്പാക്കുക തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് നടപടികൾ.