ബഹ്റൈനിൽ ഓൺലൈൻ വഴി മൊബൈൽ ഫോൺ ഓർഡർ ചെയ്ത യുവതിയെ തട്ടിപ്പിനിരയാക്കിയ മൂന്നുപേർ അറസ്റ്റിൽ. മുഹറഖ് ഗവർണറേറ്റ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഓർഡർ ചെയ്ത ഫോണിന് പകരം കേടായ ഫോൺ നൽകിയാണ് യുവതിയെ തട്ടിപ്പിനിരയാക്കിയത്. സോഷ്യൽ മീഡിയയിൽ കണ്ട പരസ്യത്തെ തുടർന്നാണ് യുവതി മൊബൈൽ ഫോൺ ഓർഡർ ചെയ്തത്. മുൻകൂറായി പണം നൽകിയ യുവതിക്ക് ഫോൺ കൈയിൽ കിട്ടിയപ്പോഴാണ് തട്ടിപ്പിനിരയായതായി മനസ്സിലായത്. കേടായ ഫോൺ നൽകിയ പ്രതികളോട് പകരം ഫോൺ മാറ്റിനൽകാനോ അല്ലെങ്കിൽ പണം മടക്കി നൽകാനോ യുവതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രതികളെ ബന്ധപ്പെടാനുള്ള എല്ലാ മാർഗങ്ങളും ഇവർ തടയുകയയായിരുന്നു. തുടർന്ന് യുവതി സമാഹിജ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കേസ് അന്വേഷിച്ച പോലീസ് പ്രതികളെ പിടികൂടുകയും അറസ്റ്റ് ചെയ്യുകയായിരുന്നു. നടപടികൾക്കായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു. വിശ്വസ യോഗ്യമല്ലാത്ത സോഷ്യൽ മീഡിയ പരസ്യങ്ങളിൽ ജാഗ്രത പാലിക്കണമെന്നും വിശ്വാസ്യത ഉറപ്പാക്കാതെ പണം കൈമാറരുതെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് നിർദേശം നൽകി.