ആഡംബര കാറുകള്‍ വാടകയ്ക്ക് എടുത്ത് പൂർണമായും പൊളിച്ച് യന്ത്രഭാഗങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് വില്‍ക്കുന്ന മൂന്ന് പ്രവാസികൾ കുവൈത്തിൽ പിടിയിൽ. കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് സ്ഥിര താമസത്തിന് പോകുന്ന വിദേശികളുടെ രേഖകള്‍ ഉപയോഗിച്ചാണ് ഇവർ ആഡംബര കാറുകള്‍ വാടകക്ക് എടുത്തത്. സബാഹ് അല്‍-സാലെമിലെ കുറ്റാന്വേഷണ വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്. വാടകയ്ക്ക് എടുത്ത കാറുകള്‍ തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് റെന്റ് എ കാര്‍ കമ്പനികളില്‍ നിന്ന് ലഭിച്ച പരാതികളെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ചില കേസുകളില്‍ കുവൈത്ത് വിട്ട് പോകുന്നവരുടെ പിന്തുണയും ഇവര്‍ക്ക് ലഭിച്ചിരുന്നു. അതിന് പണം നല്‍കിയിരുന്നുവെന്നും പ്രതികള്‍ ചൂണ്ടിക്കാട്ടി. 14,000 ദിനാര്‍ വിലമതിക്കുന്ന ആഡംബര കാര്‍ പകുതി വിലയ്ക്ക് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അന്വേഷണസംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന്, അന്വേഷണ ഉദ്യോഗസ്ഥർ വാഹനം വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച് സംഘാംഗങ്ങളുമായി ബന്ധപ്പെട്ടു. സാല്‍മിയ പ്രദേശത്ത് നടത്തിയ കൂടിക്കാഴ്ചയില്‍7,000 ദിനാറിന് കാര്‍ വില്‍ക്കാന്‍ ഇവർ സമ്മതിച്ചു. ഇടപാട് നടന്നതിന് തൊട്ടുപിന്നാലെ മൂന്ന് പ്രതികളെയും ഒരു പ്രാദേശിക കഫേയില്‍ നിന്ന് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയായിരുന്നു.
സംഘത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്താനും ഓപ്പറേഷനിൽ ഉൾപ്പെട്ട മറ്റ് വ്യക്തികളെ തിരിച്ചറിയാനും അധികൃതർ ശ്രമിക്കുക്കയാണ്.