സൗദി അറേബ്യയിൽ 31 റിക്രൂട്ട്‌മെൻറ് ഓഫീസുകളുടെ ലൈസൻസ് പിൻവലിക്കുകയും 13 എണ്ണം സസ്പെൻഡ് ചെയ്തതായും റിപ്പോർട്ട്. റിക്രൂട്ട്‌മെൻറ് പ്രാക്ടീസ് ചട്ടങ്ങൾ ലംഘിച്ചതിനും മിനിമം പ്രകടന നിലവാരം പാലിക്കുന്നതിൽ പരാജയപ്പെട്ടതിനും റിക്രൂട്ട് ചെയ്യപ്പെട്ട തൊഴിലാളികളുടെ താമസത്തിനുള്ള മാനദണ്ഡങ്ങൾ പാലിക്കാത്തതിനുമാണ് 31 റിക്രൂട്ട്‌മെൻറ് ഓഫീസുകളുടെ ലൈസൻസ് പിൻവലിച്ചത് എന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. താമസ മാനദണ്ഡങ്ങൾ ലംഘിച്ചതിന് പുറമേ പരാതികൾ പരിഹരിക്കുന്നതിലെ കാലതാമസവും ഇടപാടുകാർക്ക് തുക തിരികെ നൽകുന്നതിൽ പരാജയപ്പെട്ടതുമാണ് മറ്റ് 13 റിക്രൂട്ട്‌മെൻറ് ഓഫീസുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെപ്പിക്കാൻ കാരണമായതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷതെ അവസാന 3 മാസത്തിലെ കണക്കാണ്. റിക്രൂട്ട്മെൻറ് ഏജൻസികളിൽ നടത്തിയ പരിശോധനകളുടെ റിപ്പോർട്ടുകൾ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. നിയമലംഘനം നടത്തുന്ന റിക്രൂട്ട്‌മെൻറ് ഏജൻസികൾക്കെതിരെ കർശന നടപടിയെടുത്തുഎന്നും, രാജ്യത്തെ റിക്രൂട്ട്‌മെൻറ് മേഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങൾ തുടരുന്നതായും മന്ത്രാലയം ചൂണ്ടിക്കാട്ടി.