സൗദി അറേബ്യയില്‍ ഒരാഴ്ചക്കിടെ 19,418 നിയമലംഘകരായ പ്രവാസികളെ അധികൃതർ പിടികൂടി. തൊഴിൽ, താമസ, അതിര്‍ത്തി സുരക്ഷാ എന്നീ നിയമങ്ങൾ ലംഘിച്ചവരാണ് അറസ്റ്റിലായത്. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ആഭ്യന്തര മന്ത്രാലയം കർശന പരിശോധനാ തുടരുകയാണ്. സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും നടത്തിയ സംയുക്ത ഫീൽഡ് പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽ 11,787 പേർ ഇഖാമ പുതുക്കാതെയും മറ്റും താമസനിയമം ലംഘിക്കുകയും, 4,380 പേർ അതിർത്തി സുരക്ഷാ ലംഘകരും, 3,251 പേർ തൊഴിൽ നിയമലംഘകരുമാണ്.
രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,221 പേരും അനധികൃതമായി രാജ്യത്തു നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ 136 പേരുമാണ് അറസ്റ്റിലായത്. താമസ, ജോലി, അതിർത്തി സുരക്ഷാ എന്നീ നിയമലംഘകർക്ക് വിവിധ സഹായങ്ങൾ നൽകിയ 27 പേരും പിടിയിലായി. നിലവിൽ നടപടികൾ നേരിടുന്നത് 33,576 നിയമലംഘകരാണ്.