സൗദിയിൽ ഡ്രൈവിങ് ലൈസൻസ് എടുക്കാനെത്തിയ മലയാളി ജയിലിൽ. കഴിഞ്ഞ ജനുവരിയിലാണ് ഡ്രൈവിങ് ലൈസൻസ് എടുക്കാനായി ഇദ്ദേഹം അപേക്ഷ നൽകിയത് എന്നാൽ അയാളുടെ പേരിൽ കേസുള്ളതിനാൽ അധികൃതർ അപേക്ഷ തള്ളി. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി കേസ് അന്വേഷിക്കുകയായിരുന്നു ഇദ്ദേഹം. റിയാദിൽ ലഹരിമരുന്ന് കച്ചവടം നടത്തി എന്നായിരുന്നു ഇദ്ദേഹത്തിന്‍റെ പേരിലുള്ള കേസ്. മലയാളിയുടെ പേരിൽ അയാളറിയാതെ ആരോ എടുത്ത മൊബൈൽ സിം കാർഡ് ഉപയോഗിച്ച് അജ്ഞാതർ നടത്തിയത് ലഹരിമരുന്ന് കച്ചവടം ആയിരുന്നു. സൗദിയുടെ കിഴക്കൻ പ്രവിശ്യയായ ദമാമിൽ ജോലി ചെയ്യുന്ന മലയാളിയാണ് ഇദ്ദേഹം. ദമാം പൊലീസാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പിന്നീട് റിയാദിലേക്ക് മാറ്റുകയും ചെയ്തു. ദമാമിലെ സീകോ ഏരിയയിലെ ഒരു കടയിൽ നിന്ന് ഇദ്ദേഹം സൗദിയിലെ സ്വകാര്യ കമ്പനിയുടെ ഒരു സിം കാർഡ് വാങ്ങിയിരുന്നു.എന്നാൽ ഇതിനായി രണ്ടുമൂന്നു പ്രാവശ്യം വിരലടയാളം വച്ചിരുന്നു. ഇദ്ദേഹത്തിന്‍റെ പേരിൽ കടക്കാരൻ മറ്റ് സിമ്മുകളും ഈ സമയത്ത് ഇഷ്യു ചെയ്തിട്ടുണ്ടാകും എന്നാണ് കരുതുന്നത്. റിയാദിലെ സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരാണ് നിലവിൽ ഈ കേസിൽ ഇടപെടുന്നത്.