സൗദിയിൽ ഒരാഴ്ച്ചക്കിടെ 19,541 നിയമലംഘകരായ പ്രവാസികൾ അറസ്റ്റിൽ. താമസ, തൊഴില്‍ അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച വരെയാണ് അധികൃതർ പിടികൂടിയത്. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന പരിശോധനാ നടപടികൾ തുടരുന്നുണ്ട്. സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും നടത്തിയ സംയുക്ത ഫീൽഡ് പരിശോധനയിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ 11,402 പേരും ഇഖാമ പുതുക്കാതെയും മറ്റും താമസനിയമം ലംഘിച്ചവരും 4,775 പേർ അതിർത്തി സുരക്ഷാ ലംഘകരും 3,364 പേർ തൊഴിൽ നിയമലംഘകരുമാണ് പിടിയിലായത്. അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ യാത്രാസൗകര്യമോ അഭയമോ ഏതെങ്കിലും വിധത്തിൽ സഹായമോ സേവനമോ നൽകിയാൽ 15 വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്നും മന്ത്രാലയത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു. അതേസമയം ഇത്തരക്കാരിൽ നിന്നും 10 ലക്ഷം റിയാൽ വരെ പിഴയും ഈടാക്കും. പ്രതികളുടെ പേരുകൾ പ്രാദേശിക മാധ്യമങ്ങളിൽ പരസ്യപ്പെടുത്തുകയും അവർ അനധികൃത കടത്തിന് ഉപയോഗിച്ച വാഹനങ്ങൾ, താമസത്തിനായി ഉപയോഗിച്ച വസതികൾ തുടങ്ങിയവ കണ്ടുകെട്ടുകയും ചെയ്യുന്നതാണ്. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ കണ്ടെത്തിയാൽ മക്ക, റിയാദ് എന്നീ പ്രവിശ്യകളിൽ നിന്നുള്ളവർ 911 എന്ന നമ്പറിൽ വിളിച്ചറിയിക്കണം. മറ്റുള്ള പ്രവിശ്യയിൽനിന്നുള്ളവർ 999 എന്ന നമ്പറിലോ അല്ലെങ്കിൽ 996 എന്ന നമ്പറിലോ വിളിച്ചറിയിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.