യു എ ഇ യിൽ വീട്ടുജോലിക്കാർ ഉൾപ്പടെയുള്ള സ്വകാര്യമേഖലാ ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് പ്രാബല്യത്തിൽ വന്നതായി റിപ്പോർട്ട്. അബുദാബി, ദുബായ് എമിറേറ്റുകളിൽ മാത്രമായിരുന്നു ആരോഗ്യ ഇൻഷുറൻസ് നിർബന്ധമായിരുന്നത്. എന്നാൽ പുതുവർഷം മുതൽ ഷാർജ, അജ്‌മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നി എമിറേറ്റിലേക്ക് കൂടി ആരോഗ്യ ഇൻഷുറൻസ് നിർബന്ധമായി. പുതിയ തൊഴിൽ വീസ എടുക്കുന്നതിനും നിലിവിലെ പെർമിറ്റ് പുതുക്കുന്നത്തിനും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ചൂണ്ടിക്കാട്ടി. 320 ദിർഹം മുതൽ അടിസ്ഥാന ആരോഗ്യ ഇൻഷുറൻസ് പാക്കേജ് ലഭ്യമാകും. ഒന്നുമുതൽ 64 വയസ്സ് വരെയുള്ളവർക്ക് ഈ പദ്ധതിയിൽ ചേരാൻ സാധിക്കും. വിട്ടുമാറാത്ത രോഗമുള്ളവർക്കും ചികിത്സ ലഭിക്കുമെങ്കിലും അവർ രോഗവിവരങ്ങൾ വെളിപ്പെടുത്തുന്ന അപേക്ഷ പൂരിപ്പിച്ചു നൽക്കേണ്ടതാണ്. കിടത്തി ചികിത്സയ്ക്ക് 20 ശതമാനം കോ-പെയ്‌മെന്റ് രോഗി നൽകണം. ഒരു സന്ദർശനത്തിൽ പരമാവധി 500 ദിർഹത്തിന്റെ ചികിത്സാ ആനുകൂല്യമാണ് ലഭിക്കുന്നത്. എന്നാൽ ഒപി കെയറിന് 25 ശതമാനം രോഗി നൽകണം. ഏഴ് ദിവസത്തിനകം വീണ്ടും ഡോക്ടറെ കാണേണ്ടിവന്നാൽ കോ-പെയ്‌മെന്റ് ചെയ്യേണ്ടതില്ല.