ഒമാനിൽ തൊഴിൽ നിയമലംഘനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 1,551 പ്രവാസികൾ മസ്‌കത്ത് ഗവർണറേറ്റിൽ അറസ്റ്റിലായി. തൊഴിൽ മന്ത്രാലയം ലേബർ ഡയറക്ടറേറ്റ് ജോയിന്‍റ് ഇൻസ്‌പെക്ഷൻ ടീം സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവീസസിന്‍റെ ഇൻസ്‌പെക്ഷൻ യൂണിറ്റുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇത്രയും പ്രവാസികൾ അറസ്റ്റിലായത്. ജോലി ഉപേക്ഷിച്ചവരും താമസ കാലാവധി അവസാനിച്ചവരുമായ 1,270 പേരും തൊഴിലുടമകളല്ലാത്തവർക്കായി ജോലി ചെയ്ത 69 പേരും പിടിയിലായി. ആവശ്യമായ ലൈസൻസ് ഇല്ലാതെ നിയന്ത്രിത തൊഴിലുകളിൽ ഏർപ്പെട്ട 148 പേരും സ്വന്തം നിലയിൽ ജോലി ചെയ്ത 64 പേരുമാണ് അറസ്റ്റിലായത്. ഇവരിൽ 518 തൊഴിൽ നിയമലംഘന കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും മന്ത്രാലയം വ്യക്തമാക്കി.