ഖത്തറിൽ ശൈത്യകാലമായതിനാൽ വീട്ടിലായാലും പുറത്തായാലും ജീവന് ഭീഷണിയുണ്ടാക്കുന്ന അടിയന്തര മെഡിക്കൽ ഘട്ടങ്ങളിൽ 999 എന്ന നമ്പറിൽ വിളിച്ച് ആംബുലൻസിന്റെ സേവനം തേടാൻ മറക്കേണ്ടെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ അധികൃതർ. ആരോഗ്യത്തിനും ജീവനും ഭീഷണിയുണ്ടാക്കുന്ന അടിയന്തര മെഡിക്കൽ ആവശ്യങ്ങൾ ഉണ്ടായാൽ മാത്രമേ ആംബുലൻസ് സേവനം തേടാവൂ. കഴിഞ്ഞ വർഷം ആംബുലൻസ് സേവനത്തിനായി 999 നമ്പറിൽ സഹായം തേടിയെത്തിയത് 2,95,000 ഫോൺ കോളുകൾ. ഈ വർഷം ജനുവരി മുതൽ ഒക്ടോബറിൽ വരെ 3,31,190 ഫോൺ കോളുകളാണ് സഹായം തേടിയത്. അതേസമയം നിസാരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ആംബുലൻസ് സേവനം തേടരുതെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ജീവന് ഭീഷണിയല്ലാത്ത ആരോഗ്യപ്രശ്നങ്ങൾക്ക് അടുത്തുള്ള ഹെൽത്ത് സെന്ററിൽ ചികിത്സ തേടേണ്ടതാണ്. ആംബുലൻസ് ടീം 24 മണിക്കൂറും സജ്ജമാണ്. ഏതൊക്കെ അടിയന്തര ഘട്ടങ്ങളിലാണ് ആംബുലൻസിന്റെ സേവനം തേടേണ്ടത് എന്നതിനെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ ബോധവൽക്കരണം കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്ന് എച്ച്എംസി എമർജൻസി ഹെൽത്ത് കെയർ കോ–ഓർഡിനേഷൻ അസി.എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുല്ലസീസ് അൽയാഫെ വ്യക്തമാക്കി. സ്ട്രോക്ക്, ഹൃദയാഘാതം, വാഹനാപകടം, ഗുരുതരമായ അലർജി, നെഞ്ചുവേദന, അബോധാവസ്ഥയിലാകുക, പെട്ടെന്നുണ്ടാകുന്ന തീവ്രമായ രോഗം എന്നീ സാഹചര്യങ്ങളിലാണ് ആംബുലൻസ് സേവനം തേടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.