സൗദിയിൽ വിവിധ വകുപ്പുകൾ നടത്തിയ റെയ്‌ഡിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് ഇൻറർനാഷനൽ എയർപോർട്ട്, റിയാദിലെ ഡ്രൈ പോർട്ട്, ബത്ഹ അതിർത്തി പോസ്റ്റ് എന്നിവിടങ്ങളിലെ സൗദി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി ഉദ്യോഗസ്ഥർ നടത്തിയ റെയ്‌ഡിലാണ് 10 പേരെ അറസ്റ്റ് ചെയ്തത്. 6,45,000 മയക്കുമരുന്ന് ഗുളികകളും ഷാബു ലഹരി വസ്തുവും രാജ്യത്തേക്ക് കടത്താനുള്ള ശ്രമമാണ് പരാജയപ്പെടുത്തിയത്. വീട്ടുപകരണങ്ങൾ അടങ്ങിയ തപാൽ പാഴ്സലുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു രണ്ട് ലക്ഷം കാപ്റ്റഗൺ ഗുളികകൾ. ജിദ്ദ വിമാനത്താവളത്തിൽനിന്നാണ് ഇത് പിടികൂടിയത്. പാത്രങ്ങളുടെ അടിവശത്തെ പാളിയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. റിയാദ് ഡ്രൈ പോർട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് പ്രെഗബാലിൻ ഗുളികകൾ കടത്താനുള്ള ശ്രമം തകർത്തത്. തുറമുഖം വഴി രാജ്യത്തേക്ക് പ്രവേശിച്ച ഒരു കണ്ടെയ്‌നറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. വാഷിങ് മെഷീനുകളുടെ ഉള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ 41,990 ട്രമഡോൾ ഗുളികകളും 500 ഗ്രാം ഷാബുവും സൗദി-യു.എ.ഇ അതിർത്തിയിലെ ബത്ഹ കസ്റ്റംസാണ് പിടികൂടിയത്.