സന്ദർശക വിസയിലെത്തുന്നവർക്ക് വിദേശ രാജ്യങ്ങളിലെ ലൈസൻസ് ഉപയോഗിച്ച് സൗദിയിൽ വാഹനമോടിക്കാമെന്ന് ട്രാഫിക് ഡയരക്ടറേറ്റ് . അന്താരാഷ്ട്ര ലൈസൻസ് ഉപയോഗിച്ച് ഒരു വർഷം വരെയാണ് വാഹനമോടിക്കാൻ അനുവാദമുള്ളത്. എന്നാൽ ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി അവസാനിച്ചാൽ വാഹനമോടിക്കാൻ പാടില്ലെന്നും അധികൃതർ വ്യക്തമാക്കി. സന്ദർശക വിസയിലെത്തുന്ന വിദേശികൾക്ക് ഏറെ ആശ്വാസമാകും ട്രാഫിക് ഡയരക്ടറേറ്റിന്റെ ഈ അറിയിപ്പ്. വിസിറ്റ് വിസയിലെത്തുന്നവർക്ക് സ്വന്തം നാട്ടിലേയോ അല്ലെങ്കിൽ മറ്റു വിദേശ രാജ്യങ്ങളിലേയോ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസുപയോഗിച്ച് സൗദിയിലെവിടെയും വാഹനമോടിക്കാം. എന്നാൽ ഡ്രൈവിംഗ് ലൈസൻസിന് കാലാവധി ഉണ്ടായിരിക്കണം. ഒരു വർഷം വരെയാണ് സൗദിയിലേക്കുളള സന്ദർശക വിസയുടെ കാലാവധി. ഈ കാലയളവിൽ മുഴുവൻ അന്താരാഷ്ട്ര ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാം. സൗദിയിൽ പ്രവേശിച്ച തിയതി മുതലാണ് ഇത് കണക്കാക്കുക. ഒരു വർഷത്തിന് മുമ്പ് ലൈസൻസിന്റെ കാലാവധി അവസാനിച്ചാൽ പിന്നീട് വാഹനമോടിക്കാൻ പാടില്ലെന്നും അത് നിയമവിരുദ്ധമായി കണക്കാക്കുമെന്നും ട്രാഫിക് ഡയരക്ടറേറ്റ് വ്യക്തമാക്കി.