യൂണിവേഴ്‌സിറ്റി ബിരുദം ഇല്ലാത്ത 60 വയസ് കഴിഞ്ഞ പ്രവാസികൾക്കുള്ള റസിഡൻസി നിയമങ്ങളിൽ ഇളവ് വരുത്തുന്ന കാര്യം കുവൈത്ത് അധികൃതർ പരിഗണിക്കുന്നു. പ്രാദേശിക തൊഴിൽ വിപണിയിൽ അനുഭവപ്പെടുന്ന തൊഴിലാളി ക്ഷാമത്തെ തുടർന്നാണ് നിയമത്തിൽ ഇളവ് വരുത്തുന്നത് എന്നാണ് റിപ്പോർട്ട്. 3 വർഷത്തെ നിയന്ത്രണങ്ങൾക്ക് ശേഷമാണ് നിയമത്തിൽ ഇളവ് വരുത്തുന്ന കാര്യം പരിഗണിക്കുന്നത്. നിലവിലെ നിയമമനുസരിച്ച് ബിരുദം ഇല്ലാത്ത 60 വയസ് കഴിഞ്ഞവർക്ക് ഒരു വർഷത്തെ വിസ പുതുക്കാൻ ആരോഗ്യ ഇൻഷുറൻസും മറ്റ് ഫീസുകളും അടക്കം 1000 ദിനാറിലധികമാണ് ചിലവ്. ഉയർന്ന തുക ചെലവഴിക്കേണ്ടതിനാൽ ഇഖാമ പുതുക്കാതെ നിരവധി സ്‌പെഷ്യലൈസ്ഡ് തൊഴിലാളികൾ രാജ്യം വിട്ടു. ഗവൺമെൻറ് കരാറുകളിൽ നിന്ന് പ്രവാസി തൊഴിലാളികളെ സ്വകാര്യ മേഖലയിലേക്ക് മാറ്റാനും വീട്ടുജോലിക്കാർക്ക് ഗാർഹിക വിസയിൽ നിന്ന് സ്വകാര്യ തൊഴിൽ വിസയിലേക്ക് മാറാനും അനുമതി നൽകിയിരുന്നു.