കുവൈത്തിൽ വിദേശികളുടെ പേരിൽ ഒന്നിലധികം വാഹനങ്ങൾ റജിസ്റ്റർ ചെയ്യുന്നതിന് വിലക്ക് വരും. അടുത്ത ആഴ്ച മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിക്കുന്ന ഗതാഗത നിയമഭേഗതിയിലാണ് നിർദേശം. ഗതാഗത നിയമലംഘനത്തിന് കടുത്ത വ്യവസ്ഥകളും ഇതിൽ ഉൾപ്പെടും. കുവൈത്തിൽ ദിവസേന ശരാശരി 300 വാഹനാപകടങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് നിയമം കർശനമാക്കുന്നത്. ഇവയിൽ 90 ശതമാനവും അശ്രദ്ധമായ ഡ്രൈവിങ് കാരണമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. അശ്രദ്ധമായ ഡ്രൈവിങ്, റെഡ് സിഗ്നൽ മറികടക്കുക, മത്സരയോട്ടം എന്നീ കുറ്റങ്ങൾക്ക് 150 ദിനാർ വീതം പിഴ ചുമത്തും. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക് 75 ദിനാർ പിഴയും ഈടാക്കും. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 30 ദിനാറും നിരോധിത സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്താൽ 15 ദിനാറുമാണ് പിഴ ഈടാക്കുക. വാഹനവുമായി അഭ്യാസപ്രകടനം നടത്തുന്നവർക്ക് തടവിനും പിഴയ്ക്കും പുറമെ നിശ്ചിത കാലം നിർബന്ധിത സാമൂഹിക സേവനത്തിനും നിയോഗിക്കും.