സൗദി അറേബ്യയിൽ 2025 ജനുവരി 1 മുതൽ ഏകീകൃത ചാർജിങ് പോർട്ട് നിർബന്ധമാക്കുന്നു. മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയ്ക്ക് ഏകീകൃത ചാർജിങ് പോർട്ട് നിർബന്ധമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. കമ്മ്യൂണിക്കേഷൻസ് ആൻഡ് സ്പേസ് ടെക്‌നോളജി കമ്മീഷനും സൗദി സ്റ്റാൻഡേർഡ്‌സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷനും ചേർന്നാണ് തീരുമാനം.
ഉപഭോക്താക്കൾക്ക് ഒന്നിലധികം ചാർജറുകൾ വാങ്ങേണ്ടതില്ലാത്തതിനാൽ സാമ്പത്തിക ലാഭം കൈവരിക്കാനാകും. കൂടാതെ, ഇലക്ട്രോണിക് മാലിന്യം കുറയ്ക്കുന്നതിനും സഹായിക്കും. പുതിയ നിയമപ്രകാരം, മൊബൈൽ ഫോണുകൾ, ടാബ്ലെറ്റുകൾ, ഡിജിറ്റൽ ക്യാമറകൾ തുടങ്ങിയ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ‘യുഎസ്ബി ടൈപ്പ്-സി’ പോർട്ട് നിർബന്ധമായിരിക്കും. 2026 ഏപ്രിൽ 1 മുതൽ ലാപ്‌ടോപ്പ് കമ്പ്യൂട്ടറുകൾക്കും ഏകീകൃത ചാർജിങ് പോർട്ട് നിർബന്ധമാക്കുന്നു.