പ്രവാസികൾക്ക് ലുലു ഗ്രൂപ്പിന്റെ ഓഹരികൾ സ്വന്തമാക്കാൻ അവസരം. യുഎഇയിൽ ലുലുവിന്റെ ഓഹരി വിൽപ്പനയ്ക്കായുള്ള പ്രാരംഭ നടപടികൾ തുടങ്ങി. നിക്ഷേപകരുടെ താല്പര്യം ക്ഷണിച്ചുള്ള നിക്ഷേപ സംഗമത്തിനും തുടക്കമായി. പ്രവാസി ഓഹരി നിക്ഷേപകരെയടക്കം സ്വാഗതം ചെയ്യുന്നുവെന്ന് ലുലു റീട്ടെയ്ൽ ചെയർമാൻ എം.എ. യൂസഫലി വ്യക്തമാക്കി. റീട്ടെയിൽ രംഗത്ത് യുഎഇയിലെ സമീപകാലയളവിലെ ഏറ്റവും വലിയ ഓഹരി വിൽപനയാണ് തുടങ്ങുന്നത്. 258 കോടി ഓഹരികൾ. യുഎഇ റെസിഡന്റ് ആയ ഇൻവെസ്റ്റർ നമ്പരുള്ളവർക്ക് നേരിട്ടും മറ്റു ജിസിസി രാജ്യങ്ങളിലുള്ളവർക്ക് ബ്രോക്കർ ഏജൻസികൾ വഴിയും ഓഹരികൾ വാങ്ങാം. ഇതൊന്നുമില്ലാത്ത ഇന്ത്യയിൽ നിന്നുള്ളവർക്ക് നിലവിലെ റെഗുലേഷൻ പ്രകാരം ഓഹരി വാങ്ങാനാകില്ല. ഓഹരിവില ഐപിഒ ആരംഭിക്കുന്ന ഒക്ടോബർ 28ന് പ്രഖ്യാപിക്കും. നവംബർ 5 വരെ അപേക്ഷിക്കാം. നവംബർ ആറിന് അന്തിമവില പ്രഖ്യാപിക്കും. നവംബർ 12ന് റീറ്റെയ്ൽ നിക്ഷേപകർക്ക് അലോട്ട്മെന്റ് വിവരം ലഭിക്കും. നവംബർ 14ഓടെയാണ് ലിസ്റ്റിങ്ങ്. റീട്ടെയ്ൽ നിക്ഷേപകർക്കായി 10 ശതമാനം ഓഹരികളുണ്ട്. 89 ശതമാനം നിക്ഷേപക സ്ഥാപനങ്ങൾക്കും ഒരു ശതമാനം ജീവനക്കാർക്കുമായി നിശ്ചയിച്ചിട്ടുണ്ട്. 14,280 മുതൽ 15,120 കോടി രൂപ വരെയാണ് സമാഹരിക്കാൻ ലക്ഷ്യം.