കുവൈത്തിൽ ഈ വർഷം താമസകാര്യ വകുപ്പ് അധികൃതർ അറസ്റ്റ് ചെയ്തത് 21,190 നിയമലംഘകരായ പ്രവാസികളെ. ഇവരെ എല്ലാവരെയും രാജ്യത്ത് നിന്ന് നാടുകടത്തി. താമസ, തൊഴിൽ നിയമ ലംഘകർക്കെതിരെ ശക്തമായ നടപടികൾ തുടരുകയാണ്. 11,970 പേർ പിഴ നൽകി രാജ്യത്ത് തുടരാനുള്ള രേഖകൾ നിയമപരമാക്കി. വിസ കൃത്രിമത്വവും ലംഘനങ്ങളും ചെറുക്കുന്നതിന് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിന്റെ നിർദേശപ്രകാരമാണ് നടപടിയെന്ന് അഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിയമലംഘകർക്കെതിരെ കർശന നടപടി തുടരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു . പണം വാങ്ങി റസിഡൻസി പെർമിറ്റുകൾ നൽകിയതായി കണ്ടെത്തിയ 59 ക്രിമിനൽ കേസുകളിലും ഈ വർഷം നടപടി സ്വീകരിച്ചു. വ്യാജ കമ്പനികളുടെ പേരിലുള്ള ഇത്തരം തട്ടിപ്പുകളിൽ വ്യാജരേഖ നിർമാണം, കൃത്രിമം എന്നിവ നടത്തിയ സ്ഥാപന ഉടമകളും പ്രതിനിധികളും പിടിയിലായി. നിയമവിരുദ്ധമായി റസിഡൻസി പെർമിറ്റ് നേടിയ സംഭവത്തിൽ വ്യക്തികളും കമ്പനികളും ഉൾപ്പെട്ട 506 കേസുകളും രജിസ്റ്റർ ചെയ്തു. ജൂൺ 30ന് മൂന്നുമാസത്തെ പൊതുമാപ്പ് അവസാനിച്ചതോടെ താമസ, തൊഴിൽ നിയമലംഘകരെ പിടികൂടുന്നതിനായി രാജ്യത്ത് കർശന പരിശോധനകൾ നടന്നുവരികയാണ്.