യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി നീട്ടില്ലെന്ന് അധികൃതർ. എക്‌സിറ്റ് പെർമിറ്റ് ലഭിച്ചവർ ഉടൻ രാജ്യം വിടണമെന്ന് അധികൃതർ വ്യക്തമാക്കി. അല്ലാത്തവരെ പിടികൂടി നാടുകടത്തും. ഇവർക്ക് യു.എ.ഇയിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തുമെന്നും ഫെഡറൽ അതോറിറ്റി മുന്നറിപ്പ് നൽകി. ഈമാസം 31 വരെയാണ് യു.എ.ഇ പൊതുമാപ്പ് പ്രഖ്യാപിച്ചത്. വിസ നിയമം ലംഘിച്ച് യു.എ.ഇയിൽ തുടരുന്നവർക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാനും, രേഖകൾ ശരിയാക്കി രാജ്യത്ത് തുടരാനും ഈ കാലയളവരിൽ അവസരമുണ്ട്. അതേസമയം നാട്ടിലേക്ക് മടങ്ങാൻ എക്‌സിറ്റ് പെർമിറ്റ് ലഭിച്ചവർ 14 ദിവസത്തിനകം സ്വന്തം നാട്ടിലേക്ക് പോകണം എന്നായിരുന്നു നേരത്തേ നിയമം. പിന്നീട് ഒക്ടോബർ 31 വരെ അതിന് സമയം നീട്ടി നൽകി. എക്‌സിറ്റ് പെർമിറ്റ് ലഭിച്ച ഏഴായിരത്തോളം പേരിൽ പലരും നാട്ടിലേക് മടങ്ങാത്ത സാഹചര്യത്തിലാണ് അധികൃതർ കർശന നിർദേശം നൽകിയത്. കൂടാതെ പൊതുമാപ്പിൽ നാട്ടിലേക്ക് പോയവർക്ക് യു.എ.ഇയിലേക്ക് തിരിച്ചുവരാൻ നിയമതടസമുണ്ടാവില്ല. എന്നാൽ, പൊതുമാപ്പിന് ശേഷം പിടികൂടി നാടുകടത്തുന്നവർക്ക് രാജ്യത്തേക്ക് തിരിച്ചുവരാൻ കഴിയാത്ത വിധം പ്രവേശനവിലക്ക് ഏർപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കി.