തിരുവനന്തപുരത്ത് നിന്ന് മസ്‌ക്കറ്റിലേക്ക് പുറപ്പെടാനൊരുങ്ങിയ എയര്‍ ഇന്ത്യാ എക്പ്രസ് വിമാനനത്തിന്റെ ക്യാബിനുള്ളില്‍ പുക കണ്ടതിനെത്തുടര്‍ന്ന് യാത്രക്കാരെ എമര്‍ജന്‍സി വാതിലിലൂടെ പുറത്തിറക്കി. തിരുവനന്തപുരം വിമാനത്താവളത്തില്‍ രാവിലെ 8.30 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം സാങ്കേതിക കാരണങ്ങളാല്‍ വൈകി. തുടര്‍ന്ന് 10.30 ന് വിമാനം പുറപ്പെടാന്‍ തയാറായപ്പോഴാണ് യാത്രക്കാരുടെ ക്യാബിനില്‍ പുക കണ്ടത്. യാത്രക്കാർ പരിഭ്രാന്തരായി ബഹളം വെച്ചതോടെ വിമാനജീവനക്കാര്‍ പൈലറ്റിനെ വിവരം അറിയിച്ചു.
പൈലറ്റ് വിമാനതാവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ വിവരം നല്‍കി. തുടര്‍ന്ന് അഗ്‌നിരക്ഷാസേനയുടെ വാഹനങ്ങള്‍ എത്തി. പിന്നാലെ സി.ഐ.എസ്.എഫ്. കമാന്‍ഡോകള്‍, എയര്‍ഇന്ത്യാ എക്‌സ്പ്രസിന്റെയും വിമാനത്താവളത്തിന്റെയും ജീവനക്കാര്‍ എന്നിവര്‍ചേര്‍ന്ന് വിമാനത്തിന്റെ മധ്യഭാഗത്തുള്ള എമര്‍ജന്‍സി വാതിലിലുടെ യാത്രക്കാരെ പെട്ടെന്ന് പുറത്തിറക്കുകയായിരുന്നു. തുടര്‍ന്ന് വിമാനക്കമ്പനിയുടെ സാങ്കേതിക വിദഗ്ധരെത്തി വിമാനം പരിശോധിച്ചു. 142 യാത്രക്കാരെയും വിമാനതാവളത്തിലെ സുരക്ഷാ വിഭാഗത്തില്‍ എത്തിച്ചതായി എയർലൈൻസ് അധികൃതർ വ്യക്തമാക്കി.