സൗദിയിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിനെ മീഡിയ റഗുലേഷൻ അതോറിറ്റി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നു. മലയാളമടക്കം വിവിധ ഭാഷകളിൽ അനധികൃത പ്രൊമോഷൻ ചെയ്തവരെയാണ് ഒരു മാസത്തിനിടെ വിളിപ്പിച്ചത്. ലൈസൻസുള്ള സൗദി ഇൻഫ്ലുവൻസർമാരും സ്ഥാപനങ്ങളും നൽകിയ പരാതികളിലും നടപടി ആരംഭിച്ചിട്ടുണ്ട്. ലൈസൻസില്ലാതെ സൗദിയിൽ പ്രൊമോഷൻ വീഡിയോ നൽകുന്നത് നിയമവിരുദ്ധമാണ്. നേരത്തെ സൗദികൾക്ക് മാത്രമായിരുന്നു ഈ രംഗത്ത് അനുമതിയുണ്ടായിരുന്നത്. നിലവിൽ വിദേശികൾക്കും കർശന നിബന്ധനകളോടെ ലൈസൻസ് അനുവദിക്കുന്നുണ്ട്. പതിനയ്യായിരം റിയാലാണ് വാർഷിക ഫീസ്. ഓരോ വർഷവും ഇത് പതിനയ്യായിരം റിയാൽ നൽകി പുതുക്കുകയും വേണം. ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അതോറിറ്റി നിരീക്ഷിക്കും. നൽകുന്ന പരസ്യങ്ങൾ സംബന്ധിച്ച വിശദാംശം അതോറിറ്റി പരിശോധിക്കും. സ്ഥാപനങ്ങളുടേയോ വ്യക്തികളുടേയോ സ്വകാര്യത ഹനിച്ചാലും നടപടിയുണ്ടാകും. നൽകുന്ന പ്രൊമോഷൻ വ്യാജമാണെങ്കിൽ കബളിപ്പിക്കലിനും ശിക്ഷയുണ്ടാകും. ഈ ചട്ടങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന വിദേശികളെയാണ് നിലവിൽ അതോറിറ്റി നിരീക്ഷിച്ച് വിളിപ്പിക്കുന്നത്.