വീട്ടുജോലിക്കാർ ഉൾപ്പെടെ യുഎഇയിലെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവർക്കു ജനുവരി ഒന്നുമുതൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി. അതിനകം ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് എടുക്കാത്ത തൊഴിലുടമയ്ക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർക്ക് ജനുവരി ഒന്നുമുതൽ പുതിയ വീസ എടുക്കാനും നിലവിലുള്ളവ പുതുക്കാനും സാധിക്കില്ല. നിലവിൽ അബുദാബി, ദുബായ് എമിറേറ്റുകളിലെ വീസക്കാർക്കു മാത്രമാണ് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ളത്. ഇതാദ്യമായാണ് ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലേക്കു കൂടി പദ്ധതി വ്യാപിപ്പിക്കുന്നത്. നിയമപ്രകാരം, തൊഴിലുടമയാണ് ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഒരുക്കേണ്ടത്. അതിനായി ജീവനക്കാരിൽനിന്ന് പണം ഈടാക്കാൻ പാടില്ല. ഫാമിലി വീസയുള്ള ജീവനക്കാർ അവരുടെ ആശ്രിതർക്കും ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കണം. ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നത് തൊഴിലുടമകൾക്ക് അധിക ബാധ്യത വരുത്തുമെങ്കിലും കുറഞ്ഞ നിരക്കിൽ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് യുഎഇയിലെ ഇൻഷുറൻസ് കമ്പനികൾ. ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകിയില്ലെങ്കിൽ ആളൊന്നിന് മാസം 500 ദിർഹം വീതം പിഴ ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്.