യുഎഇയിലെ രണ്ടാംഘട്ട സ്വദേശിവൽക്കരണ പദ്ധതി ഡിസംബർ 31നകം അവസാനിക്കും .20 മുതൽ 49 വരെ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്വകാര്യമേഖലാ കമ്പനികളിൽ ഈ വർഷം ഒരു സ്വദേശിയെ ജോലിക്കു വയ്ക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം നിർദ്ദേശം നൽകി .സമയപരിധി ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 96,000 ദിർഹം പിഴ .2025ലും നിയമലംഘനം ആവർത്തിച്ചാൽ പിഴ 1.08 ലക്ഷം ദിർഹമാക്കി ഉയർത്തും.സ്വദേശിവൽക്കരണം നടത്തിയെന്നു വ്യാജരേഖയുണ്ടാക്കി മന്ത്രാലയത്തെയും സ്വദേശികളെയും കബളിപ്പിക്കുന്ന സ്ഥാപനങ്ങൾക്കു വൻതുക പിഴയും ഉപരോധവും ഏർപ്പെടുത്തും. ഇത്തരം കമ്പനികളിലെ തൊഴിലാളികളുടെ എണ്ണം അനുസരിച്ച് ആളൊന്നിന് 20,000 മുതൽ ഒരു ലക്ഷം ദിർഹം വരെയായിരിക്കും പിഴയെന്നും അധികൃതർ ചൂണ്ടിക്കാട്ടി .2024 ജനുവരി ഒന്നിന് മുൻപ് നിയമിച്ച യുഎഇ പൗരന്മാരെ നിലനിർത്തുക, സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന യുഎഇ പൗരന്മാർ പെൻഷൻ, സാമൂഹിക സുരക്ഷാസംവിധാനങ്ങൾ എന്നിവയിൽ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക, വേതന സുരക്ഷാസംവിധാനം വഴി ശമ്പളം വിതരണം നടത്തുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നു സ്ഥാപനങ്ങളോട് അധികൃതർ വ്യക്തമാക്കി .14 മേഖലകളിൽ പ്രവർത്തിക്കുന്ന 12,000ത്തിലധികം കമ്പനികൾക്ക് ഈ തീരുമാനം ബാധകമാണ്. അതേസമയം, 50ലേറെ ജീവനക്കാരുള്ള സ്ഥാപനങ്ങൾ വർഷം 2% സ്വദേശികളെ നിയമിക്കണമെന്ന പദ്ധതി മൂന്നാം വർഷത്തിലെത്തി. സ്ഥാപനങ്ങൾ വർഷാവസാനത്തോടെ 6% സ്വദേശികളെ നിയമിക്കണം. 2026 അവസാനത്തോടെ സ്വകാര്യമേഖലയിൽ 10% സ്വദേശിവൽക്കരണം നടപ്പാക്കാനാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം .