വേനൽ കാലങ്ങളിൽ ഉച്ചസമയത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനുണ്ടായിരുന്നു നിരോധനം നീക്കിയതായി ഖത്തർ തൊഴിൽ മന്ത്രാലയം. ചൂട് കനത്തതോടെ ജൂൺ 1 മുതലാണ് ഉച്ച സമയത്ത് പുറം ജോലികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മന്ത്രാലയം ഉത്തരവിറക്കിയിരുന്നത്. ചൂട് ഏറ്റവും ശക്തമായ രാവിലെ 10 മുതൽ ഉച്ചയ്ക്ക് മൂന്നര വരെയാണ് തൊഴിലാളികൾക്ക് വിശ്രമം അനുവദിച്ചിരുന്നത്. നിർമാണ മേഖലയിലെ ഉൾപ്പെടെയുള്ള തൊഴിലാളികളെ കനത്ത ചൂടിൽ നിന്നും സംരക്ഷിക്കുന്നതിനായിരുന്നു ഈ നിയന്ത്രണം. എന്നാൽ വേനൽക്കാലം അവസാനിച്ചതോടെ ഉച്ചസമയത്തുള്ള തൊഴിൽ നിയന്ത്രണം മന്ത്രാലയം നീക്കി. ഇന്നു മുതൽ നിർമാണ മേഖല ഉൾപ്പെടെ തൊഴിൽ മേഖലകൾ സാധരണ നിലയിൽ പ്രവർത്തിക്കാൻ തുടങ്ങി. ഇനി പുറംതൊഴിലുകളിലും സാധാരണ നിലയിലായിരിക്കും ജോലി സമയം.