മക്കയിൽ തീർത്ഥാടകർക്ക് കടുത്ത ചൂടിൽ നിന്ന് ആശ്വാസമാവാൻ കൃത്രിമ മഴപെയ്യിക്കാനുള്ള ശ്രമങ്ങളുമായി സൗദി ഭരണകൂടം. ഓരോ ഹജ്ജ് കാലത്തെയും പ്രധാന വെല്ലുവിളിയാണ് കടുത്ത ചൂട്. ഈ പ്രശ്‌നം മറികടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പഠനങ്ങൾ. കൃത്രിമ മേഘങ്ങൾ നിർമ്മിച്ച് മഴ പെയ്യിക്കുകയാണ് ലക്ഷ്യം. തായിഫ് പോലെയുള്ള തണുത്ത പ്രദേശങ്ങളിലെ മഴമേഘങ്ങളെ മറ്റു ഇടങ്ങളിലേക്ക് എത്തിക്കാനാകുമോ എന്ന പഠനവും തുടരുന്നുണ്ട്. വിമാനങ്ങൾ ഉപയോഗിച്ച് മേഘങ്ങളെ ചൂടുള്ള പ്രദേശങ്ങളിൽ എത്തിച്ചാണ് ഇത് സാധ്യമാക്കുന്നത്. അതേസമയം, അടുത്തിടെ ഉൾപ്പെടുത്തിയ ക്ലൗഡ് സീഡിങ് പ്രോഗ്രാമിന്റെ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ശ്രമങ്ങളുമുണ്ടാകും. ഇതിൽ വിമാനത്തിന്റെ ആവശ്യമില്ല. പകരംഗ്രൗണ്ട് ജനറേറ്ററുകൾ ഉപയോഗിച്ച് മേഘങ്ങളെ സൃഷ്ടിക്കുകയാണ് ചെയ്യുക. വരാനിരിക്കുന്ന ഇൻറർനാഷണൽ റെയിൻ എൻഹാൻസ്‌മെന്റ് കോൺഫറൻസിൽ ഈ പഠനം അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ് അധികൃതർ. പദ്ധതി വിജയകരമായാൽ, ഹജ്ജ് കർമ്മങ്ങൾ നടക്കുന്ന മക്ക, അറഫ, മിന, മുസ്ദലിഫ എന്നിവിടങ്ങളിൽ മെച്ചപ്പെട്ട കാലാവസ്ഥയിൽ തീർത്ഥാടകർക്ക് കർമ്മങ്ങൾ പൂർത്തീകരിക്കാനാകും.