യുഎഇയിൽ പൊതുമാപ്പ് ആരംഭിക്കാൻ 5 ദിവസം ശേഷിക്കെ തയാറെടുപ്പുകൾ ഊർജിതമാക്കി വിവിധ രാജ്യങ്ങളുടെ എംബസികൾ. സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 30 വരെ 2 മാസമാണ് പൊതുമാപ്പ് കാലാവധി. അപേക്ഷകരുടെ തിരക്കു കണക്കിലെടുത്ത് ഈ കാലയളവിൽ ശനിയാഴ്ചകളിലും പ്രവർത്തിക്കാനാണ് വിവിധ രാജ്യങ്ങളിലെ എംബസി ഉദ്യോഗസ്ഥരുടെ തീരുമാനം. നിയമലംഘകരായി കഴിയുന്നവർ യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എംബസി-കോൺസുലേറ്റ് ഉദ്യോഗസ്ഥർ വിവിധ മേഖലകളിൽ എത്തി ബോധവൽക്കരണത്തിനും തുടക്കം കുറിച്ചു. നിയമലംഘനത്തിന്റെ കാലയളവ് എത്രയായാലും പിഴ കൂടാതെ താമസം നിയമവിധേയമാക്കാനോ ശിക്ഷയില്ലാതെ രാജ്യം വിട്ടുപോകാനോ സാധിക്കുമെന്നും സ്വന്തം പൗരൻമാരെ ബോധ്യപ്പെടുത്താനാണ് ശ്രമം. പിഴ അടയ്ക്കേണ്ടിവരുമെന്ന് പേടിച്ച് മാറിനിൽക്കരുതെന്നും രാജ്യം നൽകിയ അപൂർവ അവസരം എത്രയും വേഗം പ്രയോജനപ്പെടുത്തണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.