സൗദി അറേബ്യയിലെ മരുഭൂമിയിൽ വഴിതെറ്റിയ ഇന്ത്യക്കാരനടക്കം രണ്ടുപേർ ഭക്ഷണവും വെള്ളവും കിട്ടാതെ മരിച്ചു. മൂന്നുവർഷമായി സൗദിയിലെ ടെലി കമ്യൂണിക്കേഷൻ മേഖലയിൽ ജോലി ചെയ്യുന്ന തെലങ്കാന കരിംനഗർ നിവാസി മുഹമ്മദ് ഷെഹ്‌സാദ് ഖാനും ഒപ്പമുണ്ടായിരുന്ന സുഡാൻ പൗരനുമാണ് മരിച്ചത്. 650 കിലോമീറ്ററിലേറെ വ്യാപിച്ചുകിടക്കുന്ന റുബൂൽ ഖാലി മരുഭൂമിയിലാണ് അപകടമുണ്ടായത്. ജി.പി.എസ്. സിഗ്നൽ കൃത്യമായി കിട്ടാതെ വന്നതോടെയാണ് ഇവർക്ക് വഴിതെറ്റിയത്. മൊബൈൽ ഫോണിലെ ചാർജ് തീർന്നതോടെ പുറംലോകവുമായി ബന്ധപ്പെടാൻ സാധിച്ചില്ല. വാഹനത്തിലെ ഇന്ധനവും തീർന്നുപോയിരുന്നു. മരുഭൂമിയിലെ കൊടുംചൂടിൽ ഭക്ഷണവും വെള്ളവും കിട്ടാതെ ഇരുവരും മരിക്കുകയായിരുന്നു. നാലുദിവസത്തിനുശേഷം വ്യാഴാഴ്ചയാണ് മണൽത്തിട്ടയിൽ അവരുടെ വാഹനത്തിന് സമീപത്തുനിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്.