തൊഴിലാളിയുടെ വീസ റദ്ദാക്കിയാലും അവരുടെ ഫയലുകൾ കമ്പനികൾ 2 വർഷം വരെ സൂക്ഷിക്കണമെന്ന് ദുബായ് മാനവവിഭവ സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിലാളികൾക്ക് പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നൽകുന്നതിനു ഫീസ് വാങ്ങരുതെന്നും നിർദേശമുണ്ട്. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് ഫെഡറൽ തൊഴിൽ നിയമത്തിൽ വരുത്തിയ ഭേദഗതിയിലാണിത്. വീസയും തൊഴിൽ കരാറും റദ്ദാക്കുന്നതിന് തൊഴിൽ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ പൂർണമായും പാലിക്കണം. തൊഴിലാളിയുടെ രേഖകൾ പിടിച്ചുവയ്ക്കുകയോ വീസ റദ്ദാക്കിയ ഉടൻ അവകാശങ്ങൾ നൽകാതെ രാജ്യം വിടാൻ നിർബന്ധിക്കുകയോ ചെയ്യരുത്. സേവനാനുകൂല്യങ്ങളും മറ്റു അലവൻസുകളും നൽകിയ ശേഷമേ തൊഴിലാളികളെ അവരുടെ രാജ്യത്തേക്കു തിരികെ അയയ്ക്കാവൂ. തൊഴിലാളിക്ക് തൊഴിലിൽ മികവ് നേടാൻ ആവശ്യമായ അവസരവും പരിശീലനവും തൊഴിലുടമ നൽകണമെന്ന് പരിഷ്കരിച്ച നിയമത്തിൽ പറയുന്നു. തൊഴിലാളികളുടെ ചികിത്സാ ചെലവുകൾ കമ്പനി വഹിക്കുകയും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുകയും വേണം. വീസ നൽകിയ ശേഷം മറ്റിടങ്ങളിലേക്ക് തൊഴിലാളികളെ വിടുന്നത് ഗുരുതര നിയമലംഘനമാണെന്നും പുതിയ ഭേദഗതിയിലുണ്ട്. തൊഴിലാളിയുടെ നാട്ടിലേക്കോ കരാർ പ്രകാരം മറ്റു രാജ്യങ്ങളിലേക്കുമുള്ള യാത്രകളുടെ ടിക്കറ്റ് ചെലവ് കമ്പനി വഹിക്കണം. അതേസമയം, തൊഴിലാളി സ്വയം പിരിഞ്ഞു പോവുകയാണെങ്കിൽ മടക്കയാത്രാ ചെലവിന്റെ ബാധ്യത കമ്പനിക്കില്ല. ജോലിയിൽ നിന്ന് പിരിയുന്നയാൾക്ക് പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നൽകാൻ കമ്പനിക്ക് ബാധ്യതയുണ്ട്. തൊഴിലിൽ ചേർന്ന ദിവസം, സേവനം അവസാനിപ്പിച്ച കാലയളവ്, തസ്തിക, ചെയ്ത ജോലിയുടെ സ്വഭാവം, അവസാനം വാങ്ങിയ വേതനം, തൊഴിൽ കരാർ അവസാനിപ്പിക്കാനുള്ള കാരണം എന്നിവ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തണം. എന്നാൽ, തൊഴിലാളിയുടെ സൽപേരിനു കളങ്കമുണ്ടാക്കുന്നതും ഭാവിയിൽ തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുന്നതുമായ പരാമർശങ്ങൾ സർട്ടിഫിക്കറ്റിൽ പാടില്ലെന്നും നിയമം നിർദേശിക്കുന്നു.