ബോംബ് ഭീഷണിയെ തുടർന്ന് മുംബൈ-തിരുവനന്തപുരം എയർ ഇന്ത്യ വിമാനം അടിയന്തര ലാൻഡിങ് നടത്തി. എയർ ഇന്ത്യ 657 വിമാനമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയത്. പൈലറ്റാണ് ബോംബ് ഭീഷണിയെക്കുറിച്ച് എയർ ട്രാഫിക് കൺട്രോളിൽ അറിയിച്ചത്. 135 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരെ മുഴുവൻ സുരക്ഷിതമായി പുറത്തിറക്കി. യാത്രക്കാർ സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി. വിമാനത്തിൽ സുരക്ഷാ വിഭാഗം പരിശോധന നടത്തി. യാത്രക്കാരുടെ ലഗേജുകളടക്കം പരിശോധിച്ചു. അതേസമയം, ഭീഷണി സന്ദേശം എവിടെ നിന്നാണ് ലഭിച്ചതെന്നത് സംബന്ധിച്ച വിവരങ്ങളൊന്നും അധികൃതർ പുറത്തുവിട്ടിട്ടില്ല. വ്യാജസന്ദേശമാണെന്നാണ് നിലവിലെ നിഗമനം.