വിസിറ്റ് വിസയിലെത്തുന്നവരെ ജോലിക്ക് നിയമിക്കുന്നവർക്കെതിരെ നിയമം കർശനമാക്കി യുഎഇ. സന്ദർശക വിസയിലെത്തുന്നവരെ ജോലിക്ക് നിയമിക്കുന്ന കമ്പനികൾക്ക് ഒരു ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി. ശരിയായ പെർമിറ്റ് ഇല്ലാതെ തൊഴിലാളികളെ ജോലിക്ക് നിയമിക്കുകയും ഇവരെ ജോലി വാഗ്ദാനം ചെയ്ത് യുഎഇയിലെത്തിച്ച ശേഷം ജോലി നൽകാതിരിക്കുകയും ചെയ്യുന്നത് ശിക്ഷാർഹമാണ്. വർക്ക് പെർമിറ്റ് ഇല്ലാത്തവരെ ജോലിക്ക് നിയമിക്കുന്നതിന് നേരത്തെ അമ്പതിനായിരം മുതൽ 2 ലക്ഷം ദിർഹം വരെഉണ്ടായിരുന്ന പിഴയാണ് കഴിഞ്ഞ ആഴ്ചത്തെ ഭേദഗതിയിലൂടെ വർധിപ്പിച്ചത്. സന്ദർശക വിസയിൽ എത്തുന്നവരെ ജോലിക്ക് നിയമിക്കുകയും ശമ്പളം നൽകാതെ അവരെ വഞ്ചിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാർ തൊഴിൽ നിയമം കടുപ്പിച്ചത്. സന്ദർശക വിസയിൽ എത്തുന്നവർക്ക് യുഎഇയിൽ ജോലി ചെയ്യാൻ അനുമതിയില്ല. കമ്പനികൾ ജോലിക്കായി ആളുകളെ കൊണ്ടു വരേണ്ടത് സന്ദർശക വിസയിൽ അല്ല, എൻട്രി പെർമിറ്റിലാണ്. ജോലിക്കായി ഇവിടെ എത്തിച്ചു കഴിഞ്ഞാൽ, റസിഡൻസി വിസയുടെ തുടർനടപടികൾ പൂർത്തിയാക്കുകയും തൊഴിൽ കരാർ ഒപ്പിടുകയും വേണം. ഈ നിയമം പാലിക്കാതെയുള്ള എല്ലാ റിക്രൂട്ട്മെൻറുകളും അനധികൃതമാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.