സൗദിയിൽ മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി പരിശോധന കർശനമാക്കി. മൃഗങ്ങളുടെ ക്ഷേമവും, വളർത്തുമൃഗങ്ങൾക്ക് മതിയായ സൗകര്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തിന്നതിന്റെ ഭാഗമായാണ് പരിശോധന. പെറ്റ് ഷോപ്പുകൾ, വെറ്റനറി ക്ലിനിക്കുകൾ, പെറ്റ് ഹോട്ടൽ, റെസ്റ്റ് ഹൗസുകൾ എന്നിവിടങ്ങളിലാണ് പരിശോധന കർശനമാക്കുന്നത്. വളർത്തു മൃഗങ്ങൾക്കായുള്ള വ്യാപാര സ്ഥാപനങ്ങൾ, വിശ്രമ കേന്ദ്രങ്ങൾ, ഭക്ഷണ ശാലകൾ, ആശുപത്രികൾ എന്നിവിടങ്ങളിലും പരിശോധന ശക്തമാക്കി.ആവശ്യമായ ലൈസൻസുകളില്ലാതെ പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങൾക്കെതിരെ നടപടി എടുത്തു. മൃഗങ്ങളെ പീഡിപ്പിക്കുക, ആവശ്യത്തിന് ഭക്ഷണം നൽകാതിരിക്കുക, മതിയായ ചികിത്സ നിഷേധിക്കുക, എന്നീ നിയമ ലംഘനങ്ങളും അധികൃതർ കണ്ടെത്തി . വൃത്തിഹീനമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന 130 വളർത്തു മൃഗങ്ങളെയാണ് പരിശോധനയുടെ ഭാഗമായി കണ്ടെത്തിയത്. മൃഗങ്ങൾക്കായുള്ള കാലഹരണപ്പെട്ട മരുന്നുകളും കണ്ടു കെട്ടി. മൃഗസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുക, മൃഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുടെ ഭാഗമായാണ് പരിശോധന. മൃഗങ്ങൾക്കെതിരെ നടക്കുന്ന കുറ്റ കൃത്യങ്ങൾ ശ്രദ്ധയിൽ പെടുന്നവർ 939 എന്ന നമ്പറിൽ വിളിച്ചറിയിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.