ദുബായിൽ ജീവനക്കാരിയുടെ ശമ്പളകുടിശിക ക്രിപ്റ്റോ കറൻസിയിൽ നൽകാൻ ദുബായ് കോടതി സ്വകാര്യ കമ്പനിക്ക് ഉത്തരവ് നൽകി. ദിർഹത്തിലും ക്രിപ്റ്റോ കറൻസിയിലും ശമ്പളം നൽകുമെന്ന് ജീവനക്കാരിയുമായി ഉണ്ടാക്കിയ കരാർ നടപ്പാക്കാനാണ് കോടതി നിർദേശിച്ചത്. ശമ്പള കുടിശിക ലഭിക്കുന്നില്ലെന്നു പരാതിപ്പെട്ട് ജീവനക്കാരിയാണ് കോടതിയെ സമീപിച്ചത്. സാമ്പത്തിക കേസുകളുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരാളുടെ ശമ്പള കുടിശിക ക്രിപ്റ്റോ കറൻസിയിൽ നൽകാൻ കോടതി ഉത്തരവിടുന്നത്. ശമ്പളം ദിർഹത്തിലും, ക്രിപ്റ്റോ കറൻസിയിലും നൽകുമെന്നു ജീവനക്കാരിയുടെ തൊഴിൽ കരാറിലുണ്ട്. കഴിഞ്ഞ 6 മാസത്തെ ശമ്പളത്തിൽ 5250 ക്രിപ്റ്റോ കറൻസി ആണ് കുടിശികയായത്.ഇതിനിടെ ജീവനക്കാരിയെ കമ്പനി പിരിച്ചു വിട്ടു. ക്രിപ്റ്റോ കറൻസിയിൽ നൽകുന്ന ശമ്പളത്തിന് നിയമസാധുതയുണ്ടെന്ന് കോടതി ഉത്തരവിൽ പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക, നിയമരംഗത്ത് നിർണായക മാറ്റത്തിനു കോടതി ഉത്തരവ് കാരണമാകുമെന്നു സാമ്പത്തിക, നിയമ വിദഗ്ധർ പ്രത്യാശ പ്രകടിപ്പിച്ചു. ശമ്പളം ജീവനക്കാരന്റെ മൗലിക അവകാശമാണെന്നും രാജ്യത്തെ സിവിൽ ട്രാൻസാക്‌ഷൻ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ അവകാശം സ്ഥാപിച്ചിരിക്കുന്നതെന്നും കോടതി കൂട്ടിച്ചേർത്തു.