സൗദിയിൽ അടുത്ത വർഷം ഒന്നര കോടി ഉംറ തീർഥാടകർക്ക് ആതിഥ്യമരുളാനുള്ള പദ്ധതി പ്രഖാപിച്ചു. ‘ഗസ്റ്റ് ഓഫ് ഗോഡ് സർവീസ് പ്രോഗ്രാം’ എന്ന നിലവിലെ പ്രോഗ്രാമിന്റെ ഭാഗമായാണ് പുതിയ പദ്ധതി. ഇസ്ലാമികകാര്യ മന്ത്രാലയവും ഇരുഹറം കാര്യാലയ അതോറിറ്റിയുമാണ് പദ്ധതിക്ക് രൂപം നൽകിയത്. അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നതിലും ഡിജിറ്റലൈസ് ചെയ്യുന്നതിലും സേവനങ്ങൾ ഉയർന്ന നിലവാരത്തിലേക്ക് വികസിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഇത്രയും തീർഥാടകർക്ക് ആതിഥ്യമരുളുക. മക്ക മസ്ജിദുൽ ഹറാമിലെത്തുന്ന തീർഥാടകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും മുഴുവൻ യാത്രയിലും സുഗമമായ അനുഭവം പ്രദാനം ചെയ്യുന്നതിനുമുള്ളതാണ് ഈ പ്രോഗ്രാം. ഇതിനായി ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തും. തീർഥാടകർക്ക് നിലവിൽ നൽകിവരുന്ന സേവനത്തിന്റെ പരിവർത്തനം കൂടിയാണ് പുതിയ പദ്ധതി. 2030ഓടെ മൂന്ന് കോടി തീർഥാടകർ എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ ചുവടുവെപ്പുകളിൽ ഒന്നാണിത്.