കഴിഞ്ഞ ആറുമാസത്തിനിടെ സൗദി അറേബ്യയിലേക്ക് വിദേശത്തുനിന്ന് 4,12,399 ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്തെന്ന് റിപ്പോർട്ട്. ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെൻറിനും കൈമാറ്റത്തിനുമുള്ള ഓൺലൈൻ പ്ലാറ്റ്ഫോമായ ‘മുസാനിദ്’ ഈ കാലയവളിൽ വലിയ മുന്നേറ്റമുണ്ടാക്കിയെന്നും സേവനങ്ങളുടെ കാര്യത്തിൽ ഉപഭോക്താക്കളുടെ സംതൃപ്തി പരമാവധിയിലെത്തിക്കാനായെന്നും മാനവവിഭവ ശേഷി സാമൂഹികവികസന മന്ത്രാലയം റിപ്പോർട്ടിൽ പറയുന്നു. ഗാംബിയ, ബുറുണ്ടി, സിയറലിയോൺ, ടാൻസാനിയ എന്നീ രാജ്യങ്ങൾകൂടി പുതുതായി ചേർക്കപ്പെട്ടതോടെ മുസാനിദ് പ്ലാറ്റ്ഫോം വഴി വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെൻറ് നടക്കുന്ന രാജ്യങ്ങളുടെ എണ്ണം 33 ആയി ഉയർന്നിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.