ബഹറിനിൽ നൈറ്റ് ക്ലബ്ബിലുണ്ടായ വാക്കുതർക്കത്തിനിടെ സ്ത്രീയുടെ വിരൽ കടിച്ചുമുറിച്ച പ്രവാസി വനിതയ്ക്ക് മൂന്നു വർഷം തടവ് വിധിച്ച് കോടതി. ഹോട്ടലിലെ നൈറ്റ് ക്ലബ്ബിൽ ലേഡീസ് റൂമിൽ വെച്ചാണ് 28കാരിയായ മോറോക്കൻ സ്വദേശി സ്ത്രീയുടെ വിരൽ കടിച്ചു മുറിച്ചത്. ഈ വർഷം ഏപ്രിലിൽ ജുഫയറിലെ ഹോട്ടലിനോട് ചേർന്നുള്ള ക്ലബ്ബിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വാക്കുതർക്കത്തിനിടെയാണ് യുവതി സ്ത്രീയുടെ വിരൽ കടിച്ചുമുറിച്ചത്. ഒടുവിൽ വനിതാ സെക്യൂരിറ്റി ഗാർഡ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. സെക്യൂരിറ്റി ഗാർഡ് എത്തിയപ്പോൾ ബാത്ത്റൂമിലെ നിലത്ത് രക്തം ഒഴുകുന്നതാണ് കണ്ടത്. രക്തത്തിൽ കുളിച്ച കയ്യുമായി സ്ത്രീ നിൽക്കുകയായിരുന്നു. തുടർന്ന് പരിക്കേറ്റ സ്ത്രീയ്ക്ക് പ്രാഥമിക ശുശ്രൂഷ നൽകുകയും ഉടൻ തന്നെ എമർജൻസി സർവീസിൽ വിവരം അറിയിച്ച് ചികിത്സക്കായി മാറ്റുകയുമായിരുന്നു. അറ്റുപോയ വിരലുമായി ഇരയെ ആശുപത്രിയിലാക്കി. ചെറുവിരലിൻറെ ഒരു ഭാഗം ഛേദിക്കപ്പെട്ടതായി മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. തുടർന്ന് കോടതിയിലെത്തിയ കേസിൽ പ്രതിയുടെ പങ്ക് തെളിഞ്ഞതോടെ കോടതി പ്രതിക്ക് മൂന്ന് വർഷം തടവ് വിധിക്കുകയായിരുന്നു.