പ്രവാസികളുടെ മരണാനന്തര നടപടികളിൽ ആശ്വാസകരമായ നടപടിയുമായി അബുദാബി. പ്രവാസികളുടെ മരണാനന്തര നടപടികളുടെ ചെലവുകള്‍ അബുദാബി ഒഴിവാക്കി. മരണ സര്‍ട്ടിഫിക്കറ്റ്, എംബാമിങ്, ആംബുലന്‍സ്, മൃതദേഹം സൂക്ഷിക്കുന്ന പെട്ടി എന്നിവയ്ക്കുള്ള ഫീസാണ് പൂര്‍ണമായും ഒഴിവാക്കിയത്. സ്വദേശികളുടെ മരണ സര്‍ട്ടിഫിക്കറ്റിന് ഈടാക്കിയിരുന്ന 53 ദിര്‍ഹവും ഒഴിവാക്കിയിട്ടുണ്ട്. അബുദാബി എമിറേറ്റിലുള്ളവര്‍ക്കാണ് ഇത് ബാധകമാകുക. ഏത് രാജ്യക്കാരായ പ്രവാസികള്‍ മരണപ്പെട്ടാലും ഈ ആനുകൂല്യം ലഭിക്കും. മറ്റുള്ള എമിറേറ്റുകളില്‍ നിലവിലെ നടപടിക്രമങ്ങള്‍ തുടരും. പ്രവാസികളുടെ മരണ സര്‍ട്ടിഫിക്കറ്റിന് 103 ദിര്‍ഹവും ആംബുലന്‍സ്, കഫിന് ബോക്സ് ഉള്‍പ്പെടെ എംബാമിങ് സര്‍ട്ടിഫിക്കറ്റിന് 1106 ദിര്‍ഹവുമാണ് ഈടാക്കിയിരുന്നത്. ഈ തുകയ്ക്ക് പുറമെ വിമാന ടിക്കറ്റ് നിരക്ക് കൂടിയാകുമ്പോള്‍ വന്‍തുകയാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ വേണ്ടിവന്നിരുന്നത്.