ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് ദക്ഷിണ സൗദിയിൽ 13 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. 19 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ചയാണ് സംഭവം. ബിഷ-അൽറെയിൻ റോഡിൽ കാറുകളും ട്രക്കുകളും ഉൾപ്പടെ 13 വാഹനങ്ങൾ തമ്മിലാണ് കുട്ടിയിടിയുണ്ടായത്. പൊടിക്കാറ്റ് വീശിയതിനെത്തുടർന്ന് കാഴ്ച പരിമിതപ്പെട്ടതാണ് അപകട കാരണം. ഒന്നിന് പുറകെ ഒന്നായി 13 വാഹനങ്ങൾ വന്ന് കൂട്ടിയിടിക്കുകയായിരുന്നു. വലിയതോതിലുള്ള അപകടമാണുണ്ടായതെന്ന് റോഡ് സുരക്ഷയ്ക്കുള്ള പ്രത്യേക സേന വ്യക്തമാക്കി. നാല് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരെ റെഡ് ക്രസൻറ് ആംബുലൻസുകളിൽ ഉടനെ തന്നെ അൽറെയിൻ ജനറൽ ആശുപത്രിയിലെ എമർജൻസി വിഭാഗത്തിലെത്തിച്ചു. മിക്കവരുടെയും പരിക്കുകൾ സാരമായതാണ്. ഒടിവുകൾ, ആന്തരിക രക്തസ്രാവവും വരെയുള്ള കേസുകളുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ ചിലരെ കിങ് സഊദ് മെഡിക്കൽ സിറ്റിയിലേക്കും അൽഖുവയ്യ ജനറൽ ആശുപത്രിയിലേക്കും പ്രേവേശിപ്പിച്ചു. അതേസമയം നിസാര പരിക്കേറ്റ എട്ട് പേരെ പ്രാഥമിക ശുശ്രൂഷക്ക് ശേഷം ആശുപത്രിയിൽനിന്ന് വിട്ടയച്ചു. വാഹനങ്ങൾ ഒരുമിച്ച് കൂട്ടിയിടിച്ച അപകടത്തിെൻറ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കൂട്ടിയിടിയുടെ ആഘാതത്തിൽ ഹൈവേയിൽനിന്ന് നിന്ന് കാറുകൾ തെന്നിമാറി റോഡിെൻറ ഇരുവശങ്ങളിലേക്കും തെറിച്ചുവീണു. കാറുകളും ട്രക്കുകളും അപകടത്തിൽപ്പെട്ടിട്ടുണ്ട്. വാഹനങ്ങൾ പരസ്പരം കുരുങ്ങിക്കിടക്കുന്ന നിലയിലാണ്. എല്ലാ വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിരിക്കുന്നതും വീഡിയോയിൽനിന്ന് വ്യക്തമാണ്.