സൗദിയിൽ നാല് നഗരങ്ങളിൽ ടാക്സികൾക്ക് വീണ്ടും അപേക്ഷ ക്ഷണിച്ചു. റിയാദ്, മദീന, ജിദ്ദ, ദമ്മാം നഗരങ്ങളിലാണ് അപേക്ഷിക്കാനുള്ള അനുമതി ലഭിച്ചത്. മുമ്പ് ഈ നഗരങ്ങളിൽ ടാക്സികൾ വർധിച്ചതിനെ തുടർന്ന് പുതിയ ലൈസൻസുകൾ അനുവദിക്കാനുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തിയിരുന്നു. എന്നാൽ പുതിയ തീരുമാന പ്രകാരം ലൈസൻസ് ലഭിച്ച സ്ഥാപനങ്ങൾക്ക് പുതിയ ടാക്സികൾക്ക് അപേക്ഷിക്കാവുന്നതാണ്. കൂടാതെ കഴിഞ്ഞ വർഷത്തോടെ കാലാവധി എത്തിയ വാഹനങ്ങൾ പുതുക്കാനോ, അല്ലെങ്കിൽ മാറ്റി പുതിയവ നിരത്തിലിറക്കാനോ പുതിയ നിയമത്തിൽ അനുവദിക്കുണ്ടെന്ന് ട്രാൻസ്പോർട്ട് ആൻഡ് ലോജിസ്റ്റിക് സർവീസസ് മന്ത്രി സലേഹ് അൽ ജസാർ വ്യക്തമാക്കി. നിലവിലുള്ള ലൈസൻസ് കാലാവധി കഴിഞ്ഞിട്ടുള്ളതോ പൂർണമായും പ്രവർത്തന കാലം കഴിഞ്ഞിട്ടുള്ളതോ ആയ കാറുകളാണ് പിൻവലിക്കേണ്ടത്. പബ്ലിക് ടാക്സി ബിസിനസിനെ കൂടുതൽ സജീവമാക്കുക, യാത്രകൾ വേഗത്തിലാക്കുക, ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നിവ മുന്നിൽ കണ്ടാണ് പുതിയ നീക്കം.