സൗദിയിൽ സ്ത്രീയെ അപമാനിക്കുകയും ശല്യം ചെയ്യുകയും ചെയ്ത ഇന്ത്യൻ യുവാവ് പിടിയിലായി. സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഹസ്സയിൽ നിന്നാണ് യുവാവിനെ അധികൃതർ പിടികൂടിയത്. പ്രതിയെ തുടർ നടപടിക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പൊലീസ് അധികൃതർ വ്യക്തമാക്കി. വ്യക്തികളെ ശല്യം ചെയ്യുകയും മാനനഷ്ടമുണ്ടാക്കുകയും ചെയ്യുന്ന കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാൻ 2021 ജനുവരിയിൽ സൗദി മന്ത്രിസഭ പാസാക്കിയ നിയമം അടുത്തിടെയാണ് കർശനമായി നടപ്പാക്കി തുടങ്ങിയത്. പീഡന വിരുദ്ധ നിയമം അനുസരിച്ച് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിരവധി കേസുകൾ ഇതിനകം രജിസ്റ്റർ ചെയ്യുകയും അറസ്റ്റും അനന്തര ശിക്ഷാനടപടികളും കൈക്കൊള്ളുകയും ചെയ്തുവരുന്നുണ്ട്. കുറ്റം തെളിഞ്ഞാൽ രണ്ട് വർഷത്തിൽ കൂടാത്ത തടവും ഒരു ലക്ഷം റിയാൽ പിഴയും അല്ലെങ്കിൽ രണ്ടും കൂടിയായിരിക്കും ശിക്ഷ.