പൊതുബസുകളിൽ യാത്രക്കാരുടെ എണ്ണമെടുക്കാൻ പുതിയ സംവിധാനവുമായി ദുബൈയിലെ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ഓട്ടോമേറ്റഡ് പാസഞ്ചർ കൗണ്ടിങ് സംവിധാനമാണ് ആർ.ടി.എ.യുടെ പുതിയ ബസുകളിൽ നടപ്പാക്കുന്നത്. ഇതിലൂടെ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നവരെ പിടികൂടാൻ സാധിക്കും. ഇതിന്റെ സെൻസറുകൾ ബസിൽ കയറുന്ന ഓരോയാത്രക്കാരന്റെയും കണക്കെടുക്കും. യാത്രക്കായി ബസിൽ കയറുന്നതിന് മുമ്പും ഇറങ്ങിയതിന് ശേഷവും പണം നൽകാനുള്ള നോൽകാർഡ് യാത്രക്കാർ ടാപ്പ് ചെയ്യണം. ചിലസമയത്ത് ടാപ്പ് ചെയ്യാതെ ബസിൽ സൗജന്യയാത്ര നടത്തുന്നവരുണ്ട്. ഇൻസ്‌പെക്ടർമാർ മിന്നൽ പരിശോധന നടത്തുമ്പോഴാണ് ഇവർ പിടിയിലാകുന്നത്.
നോൽകാർഡ് ടാപ്പ് ചെയ്തവരുടെ എണ്ണവും ബസിൽ കയറിയവരുടെ എണ്ണവും ഈ സംവിധാനം ഒത്തുനോക്കും. ടാപ്പ് ചെയ്യാത്തവരെ ഉടൻ പരിശോധനയിലൂടെ തിരിച്ചറിയാനുമാകും. പണം നൽകാതെ യാത്ര ചെയ്തവരിൽ 200 ദിർഹം പിഴ ഈടാക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.