സൗദിയിൽ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴയിൽ 50 ശതമാനം ഇളവ് ലഭിക്കുന്നതിനുള്ള സമയപരിധി അവസാനിക്കാൻ ഇനി മൂന്ന് മാസം കൂടിയെന്ന് ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ പൗരന്മാർ, വിദേശ താമസക്കാർ, സന്ദർശകർ, ജി സി സി രാജ്യങ്ങളിൽനിന്ന് എത്തുന്ന പൗരന്മാർ എന്നിവർക്ക് ഈ വർഷം ഏപ്രിൽ 18 ന് മുമ്പ് ലഭിച്ച പിഴകൾക്കാണ് 50 ശതമാനം ഇളവ് അനുവദിക്കുന്നത്. സൽമാൻ രാജാവിന്‍റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്‍റെയും തീരുമാനത്തെ തുടർന്ന് ഏപ്രിൽ അഞ്ചിനാണ് ആഭ്യന്തര വകുപ്പ് ട്രാഫിക് പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ചത്. ഏപ്രിൽ 18 വരെയുള്ള പിഴകൾക്ക് 50 ശതമാനവും അതിനുശേഷം രേഖപ്പെടുത്തുന്ന ലംഘനങ്ങൾ 25 ശതമാനവും ഇളവാണ് പ്രഖ്യാപിച്ചത്. പിഴകൾ ആറ് മാസത്തിനുള്ളിലോ, അല്ലങ്കിൽ ഒരോ പിഴകളും വെവ്വേറെയായോ, ഒരുമിച്ചോ അടയ്ക്കാമെന്നും പ്രഖ്യാപന വേളയിൽ ട്രാഫിക് അധികൃതർ നിർദ്ദേശിച്ചിരുന്നു.