ഗൾഫ് രാജ്യങ്ങളിൽ ആദ്യമായി ആദായനികുതി നടപ്പാക്കാൻ ഒരുങ്ങി ഒമാൻ. നിയമനിർമാണ അംഗീകാരം പൂർണമാകുന്നതോടെ അടുത്ത വർഷം ഇൻകം ടാക്സ് ഏർപ്പെടുത്താനാണ് നീക്കം. 2020ലാണ് കരട് ബിൽ തയ്യാറാക്കിയിരുന്നത്. നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ശൂറ കൗൺസിൽ കരട് നിയമം സ്റ്റേറ്റ് കൗൺസിലിനു കൈമാറി.. ഒമാൻ മാതൃക മറ്റു രാജ്യങ്ങളും പിന്തുടർന്നേക്കും. 5 – 9 ശതമാനമായിരിക്കും ആദായ നികുതിയായി പിരിക്കുക. എന്നാൽ, നികുതിക്കുള്ള പ്രവാസികളുടെ വരുമാന പരിധി ഒരു ലക്ഷം ഡോളറും സ്വദേശികൾക്ക് 10 ലക്ഷം ഡോളറുമായിരിക്കുമെന്നാണ് സൂചന. തുടക്കത്തിൽ, പ്രവാസി തൊഴിലാളികളോ പൗരന്മാരോ , ഒമാനിലെ ഭൂരിഭാഗം ആളുകളെയും പുതിയ വ്യക്തിഗത ആദായ നികുതി ബാധിക്കില്ലന്ന് ‘ എമിറേറ്റ്‌സ് എൻ.ബി.ഡി റിസർച്ച് വ്യക്തമാക്കി. ഭരണകൂടത്തിന്റെ അന്തിമ അനുമതി ലഭിക്കുന്നതിനു പിന്നാലെ 2025ൽ നികുതി ഏർപ്പെടുത്താനാണ് നീക്കമെന്നും, ഭാവിയിൽ മറ്റു ഗൾഫ് രാജ്യങ്ങളിലും ആദായ നികുതി വന്നേക്കുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകി.