സൗദിയിൽ ഇഖാമ പുതുക്കാൻ വൈകിയ മലയാളിയെ പൊലീസ് നാടുകടത്തി. മലപ്പുറം ഇടക്കര സ്വദേശിയായ യുവാവിനെയാണ് നാടുകടത്തിയത്. സൗദിയിൽ അടുത്ത കാലത്ത് നിലവിൽ വന്നതാണ് ഇഖാമ പുതുക്കുന്നതിൽ മൂന്ന് തവണ വീഴ്ച വരുത്തിയാൽ നാടുകടത്തും എന്ന നിയമം. മുമ്പ് രണ്ട് പ്രാവശ്യം ഇഖാമ പുതുക്കാൻ വൈകിയ ഇദ്ദേഹം രണ്ട് തവണയും ഫൈൻ അടച്ച് പുതുക്കിയിരുന്നു. സാധനങ്ങൾ വാങ്ങാനായി ഖമീസ് മുശൈത്ത് ടൗണിൽ എത്തിയ യൂവാവിനോടു പരിശോധനയുടെ ഭാഗമായി ഇഖാമ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഇഖാമ പരിശോധിച്ച ഉദ്യോഗസ്ഥർ മുമ്പ് രണ്ട് തവണ കാലാവധി കഴിഞ്ഞിട്ടാണ് പുതുക്കിയതെന്നും മൂന്നാം തവണയും കാലാവധി കഴിഞ്ഞിരിക്കുകയാണെന്നും മനസിലാക്കിയതോടെ യുവാവിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടർന്ന് നാടുകടത്തൽ കേന്ദ്രത്തിൽ എത്തിച്ചു. തുടർന്ന് സാമൂഹിക പ്രവർത്തകനും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹികക്ഷേമ സമിതിയംഗവുമായ ബിജു കെ. നായരുടെ സഹായത്തോടെ, വിമാനടിക്കറ്റുമായി എത്തി തർഹീലിൽ നിന്ന് പുറത്തിറക്കി അബഹ എയർപോർട്ട് വഴി യുവാവിനെ നാട്ടിലേക്ക് കയറ്റിവിട്ടു.