മസ്‌കത്തിൽ ഉച്ചവിശ്രമ നിയമ ലംഘനവുമായി ബന്ധപ്പെട്ട് 49 കേസുകൾ റിപ്പോർട്ട് ചെയ്തുവെന്ന് തൊഴിൽ മന്ത്രാലയം അധികൃതർ അറിയിച്ചു.
തൊഴിലാളികൾക്ക് ആശ്വാസമേകാനായുള്ള നിയമം പ്രാബല്യത്തിൽവന്ന് ഒരുമാസത്തിനിടെയാണ് ഇത്തരം ലംഘനങ്ങൾ കമ്പനികളുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. നിയമം പാലിക്കാത്ത കമ്പനികൾക്ക് പിഴ ചുമത്തുകയും ചെയ്തു. ജൂൺ ഒന്ന് മുതൽ ഇതുവരെ 143 ഫീൽഡ് വിസിറ്റും 72 ബോധവത്കരണ ക്യാംപെയ്നുമാണ് നടത്തിയത്. തൊഴിലാളികൾക്ക് ഉച്ചവിശ്രമം അനുവദിക്കാത്ത കമ്പനികൾക്കെതിരെയും വിശ്രമത്തിന് സൗകര്യമൊരുക്കാത്ത സ്ഥാപനങ്ങൾക്കെതിരെയുമാണ് നടപടി സ്വീകരിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി. 1000 റിയാൽ വരെ പിഴയും ഒരു വർഷത്തിൽ കൂടുതൽ തടവുമാണ് നിയമലംഘനത്തിനുള്ള ശിക്ഷ. പുറം മേഖലകളിൽ ജോലി ചെയ്യുന്നവർ ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 31വരെ ഉച്ചയ്ക്ക് 12.30 മുതൽ വൈകുന്നേരം 3.30വരെ ജോലിയിൽ നിന്ന് വിട്ടുനിൽക്കണമെന്നാണ് നിയമം. തൊഴിലാളികൾക്ക് ഉച്ചക്ക് 12.30മുൽ 3.30വരെയുള്ള സമയങ്ങളിൽ വിശ്രമം നൽകാൻ കമ്പനിയും തൊഴിൽ സ്ഥാപനങ്ങളും ബാധ്യസ്ഥാരാണ്. ഈ നിയമം ലംഘിക്കുന്ന തൊഴിലാളികൾക്ക് ശിക്ഷയുണ്ട്. ഉച്ചവിശ്രമ സമയം തൊഴിലാളികളെ കൊണ്ട് ജോലിചെയ്യിപ്പിക്കുന്നത് തൊഴിലാളി അവകാശ ലംഘനമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി .