കുവൈത്തിൽ ജൂൺ മാസത്തിൽ 474 ഭക്ഷണശാലകളിൽ നടത്തിയ പരിശോധനകളിൽ ഉപയോഗ യോഗ്യമല്ലാത്ത 586 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനിലെ ഹവല്ലി ഗവർണറേറ്റ് ഇൻസ്പെക്ഷൻ വിഭാഗം മേധാവി ഹനൻ അബ്ബാസ് ആണ് ഈ വിവരം വ്യക്തമാക്കിയത്. പരിശോധനകളിൽ മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്ത 586 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു. കൂടാതെ 186 നിയമലംഘന റിപ്പോർട്ടുകൾ നൽകുകയും ചെയ്തു. പരിശോധനകളിൽ 14 സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതായും ഹനൻ അബ്ബാസ് വ്യക്തമാക്കി. അതോറിറ്റിയുടെ ഡയറക്ടർ ജനറൽ ഡോ. റീം അൽ ഫുലൈജിൻറെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ, ഹവല്ലി ഗവർണറേറ്റ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെൻറ് ഡയറക്ടർ അബ്ദുള്ള അൽ കന്ദാരിയുടെ മേൽനോട്ടത്തിൽ, ഭക്ഷ്യ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെയാണ് പരിശോധനകൾ നടത്തിയത്. ഭക്ഷ്യ സ്ഥാപനങ്ങളുടെ മേൽ ഫലപ്രദമായ നിയന്ത്രണം ഉറപ്പാക്കുക, ഭക്ഷണത്തിൻറെ ഗുണനിലവാരവും സുരക്ഷയും ഉറപ്പ് വരുത്തുക, ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾ ഉറപ്പുവരുത്തുകയാണ് ഈ പരിശോധനയിലൂടെ ലക്ഷ്യമിടുന്നതെന്നും ഹനൻ അബ്ബാസ് വ്യക്തമാക്കി.