കുവൈത്തിലെ നിയമവിരുദ്ധ താമസക്കാർക്ക് അനുവദിച്ച പൊതുമാപ്പ് കാലാവധി അവസാനിച്ചു. 105 ദിവസം നീണ്ട പൊതുമാപ്പ് കാലാവധിയാണ് അവസാനിച്ചത്. നിയമലംഘകരായി കഴിയുന്ന വിദേശികൾ രാജ്യം വിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അതേസമയം നിയമലംഘകർക്കായുള്ള പരിശോധനകൾ ശക്തമാക്കിയതായി അധികൃതർ സൂചിപ്പിച്ചു. പൊതുമാപ്പ് കാലാവധിക്ക് ശേഷവും രാജ്യത്ത് തുടരുന്ന നിയമലംഘകരെ പിടികൂടി ആജീവനാന്ത പ്രവേശന വിലക്ക് ഏർപ്പെടുത്തി നാടുകടത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മാർച്ച് 17നാണ് പൊതുമാപ്പ് ആരംഭിച്ചത്. ജൂൺ 17ന് കാലാവധി അവസാനിക്കാനിരിക്കെ രണ്ട് ആഴ്ച കൂടി നീട്ടുകയായിരുന്നു. താമസ നിയമലംഘകർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനും പിഴ അടച്ച് താമസരേഖ പുതുക്കാനുമുള്ള അവസരമാണ് പൊതുമാപ്പ് കാലയളവിൽ ലഭിച്ചത്.