കുവൈത്തിൽ വിവിധ ഭക്ഷണശാലകളിൽ നടത്തിയ പരിശോധനകളിൽ വൻതോതിൽ കേടായ ഇറച്ചി പിടിച്ചെടുത്തു. മുബാറകിയ മേഖലയിൽ മാത്രം മനുഷ്യ ഉപയോഗത്തിന് അനുയോജ്യമല്ലാത്ത 550 കിലോ കേടായ മാംസമാണ് സംസ്കരിച്ചതെന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻറെ മുബാറക്കിയ സെൻറർ ഫോർ കൺട്രോൾ ആൻഡ് ഇൻസ്പെക്ഷൻ മേധാവി വ്യക്തമാക്കി. ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയ 13 ഭക്ഷ്യ സ്ഥാപനങ്ങൾ പരിശോധനാ സംഘങ്ങൾ പൂട്ടി. കേടായ മാംസം, സ്ഥാപനങ്ങളിൽ പ്രാണികളെ കണ്ടെത്തിയത്, ചില സ്ഥാപനങ്ങളിലെ എലികളുടെ ശല്യം എന്നിവ ഉൾപ്പെടെ നിരവധി ഗുരുതരമായ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി കർശനമായ പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.