അടുത്ത മാസം ഒന്നു മുതൽ ദുബായ് മാളിൽ പാർക്കിങ് നിരക്ക് ഈടാക്കുമെന്ന് മാൾ അധികൃതർ. തടസ്സരഹിതവും കാര്യക്ഷമവുമായ വാഹനപാർക്കിങ് സംവിധാനങ്ങൾ നടപ്പാക്കുകയാണ് ലക്ഷ്യം. മാളിലെ ഗ്രാൻഡ്, സിനിമ, ഫാഷൻ പാർക്കിങ്ങുകൾക്കാണ് നിരക്ക് ബാധകമാവുക. അതേസമയം സബീൽ, ഫൗണ്ടൻ വ്യൂസ് പാർക്കിങ്ങുകൾ സന്ദർശകർക്ക് സൗജന്യമായി ഉപയോഗിക്കാമെന്നും അധികൃതർ വ്യക്തമാക്കി. പ്രവൃത്തി ദിനങ്ങളിൽ ആദ്യ നാല് മണിക്കൂറും വാരാന്ത്യങ്ങളിൽ ആദ്യ ആറ് മണിക്കൂറും പാർക്കിങ് സൗജന്യമാണ്. പിന്നീട് എട്ട് മണിക്കൂർ വരെയുള്ള ഓരോ മണിക്കൂറിനും 20 ദിർഹം അധികമായി ഈടാക്കും. 12 മണിക്കൂർ പാർക്കിങ് ഉപയോഗിച്ചാൽ 500 ദിർഹവും 24 മണിക്കൂർ വാഹനം പാർക്ക് ചെയ്താൽ 1000 ദിർഹവുമാണ് നൽകേണ്ടത്. ദുബായ് മാളിൽ പണമടച്ചുള്ള പാർക്കിങ് സംവിധാനത്തിനായി സാലികും എമാറും തമ്മിൽ കഴിഞ്ഞ ഡിസംബറിലാണ് ധാരണാപത്രം ഒപ്പിട്ടത്. സാലികിന്റെ അത്യാധുനിക സാങ്കേതികവിദ്യകൾ വിന്യസിച്ചുകൊണ്ട് തടസ്സരഹിതമായ പാർക്കിങ് സൗകര്യങ്ങൾ നൽകാനാണ് ലക്ഷ്യമിടുന്നത്.